കണമല: പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെ ബഫര്‍ സോണിൽ നിന്നൊഴിവാക്കുന്നതിനുള്ള കരട് നിർദേശങ്ങൾക്ക് സർക്കാർ സമിതികൾ രൂപീകരിച്ചില്ലെന്ന് ആക്ഷേപം. കഴിഞ്ഞ മാസമാണ്
വനംമന്ത്രി യോഗം ചേർന്ന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് അറിയിച്ചത്.
ഇതിന് പിന്നാലെ നിയമസഭe തെരഞ്ഞെടുപ്പ് ആയതോടെ സമിതി രൂപീകരണം നടത്താനായില്ല. സമിതിയുടെ ചെയർമാനാകേണ്ടത് വനംമന്ത്രി ആണെന്നിരിക്കേ ഇനി പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നതുവരെ സമിതി രൂപീകരണം സാധ്യമല്ല. പുതിയ സർക്കാരും പുതിയ വനംമന്ത്രിയും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചു വരുമ്പോഴേക്കും കേന്ദ്ര വന്യജീവി ബോർഡ് വീണ്ടും നിർദേശങ്ങൾ ഉന്നയിച്ചേക്കാമെന്ന് ആശങ്കയുണ്ട്.
ബഫർ സോണിന്റെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള കരട് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര വന്യജീവി ബോർഡിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന വനംവകുപ്പ് യോഗം ചേർന്നത്. തട്ടേക്കാട്, പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെയാണ് നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കുന്നതിന് കരട് നിർദേശങ്ങൾ തയാറാക്കി നൽകാൻ ദേശീയ വന്യജീവി ബോർഡ് ആവശ്യപ്പെട്ടത്. കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ജനപ്രതിനിധികളില്‍ നിന്നും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുന്നതിനും ഇതിനായി പ്രത്യേകം സമിതികള്‍ രൂപീകരിക്കുന്നതിനുമാണ് യോഗം തീരുമാനിച്ചത്.
ഇതുപ്രകാരം സമിതികൾ രൂപീകരിച്ചിട്ടില്ലെന്ന് എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിലെ ജനപ്രതിനിധികൾ പറയുന്നു. പ്രദേശത്തെ ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ഡിവിഷൻ മെംബര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍മാര്‍ എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിക്കേണ്ടത്. സമിതിയില്‍ വനംമന്ത്രി ചെയര്മാനായിരിക്കുന്നതും ബന്ധപ്പെട്ട എംഎല്‍എമാര്‍ അംഗങ്ങളും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സമിതിയുടെ കണ്‍വീനറുമായിരിക്കും.
സമിതികള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദsശങ്ങളും പരിശോധിച്ച ശേഷം കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി സര്‍ക്കാര്‍ വിശദമായി പരിശോധിച്ച ശേഷം ദേശീയ വന്യജീവി ബോര്‍ഡിന് സമര്‍പ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇനി പുതിയ സർക്കാർ അധികാരമേൽക്കാതെ സമിതി രൂപീകരിക്കാനാവില്ല.
പമ്പാവാലി, എയ്ഞ്ചല്‍വാലി സെന്റില്‍മെന്റ് പ്രദേശത്തിന് ഉചിതമായ ആക്ഷന്‍ പ്ലാനുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര വന്യജീവി ബോർഡ് നിര്‍ദേശിച്ചിരുന്നത്. ഈ നിർദേശങ്ങൾ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വസ്തുവകകള്‍ സ്വതന്ത്രമായി ഉപയോഗിക്കുന്നതിന് വിവിധ നിയന്ത്രണങ്ങൾ ഏര്പ്പെടുത്തണമെന്നുള്ളതാണ്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയാറല്ലെന്ന് അറിയിച്ചിരുന്നു.
ഇതേത്തുടർന്നാണ് കരട് നിർദേശങ്ങൾ തയാറാക്കി നൽകാൻ വേണ്ടി സമിതികൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചത്. ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കുന്നതിനായി നേരത്തേ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വന്യജീവി ബോര്‍ഡിനും നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ആയത് പൂര്‍ണമായും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതാണ് ഇപ്പോൾ തെരഞ്ഞെടുപ്പുമൂലം നിലച്ചിരിക്കുന്നത്.